Friday, 6 June 2014

മിനിമംവേതനം 15,000 രൂപയാക്കണമെന്ന് തൊഴിലാളിസംഘടനകള്‍

ന്യൂഡല്‍ഹി :മിനിമംവേതനം 15,000 രൂപയാക്കി ഉയര്‍ത്തണമെന്ന് തൊഴിലാളി സംഘടനകള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി തൊഴിലാളിസംഘടനാപ്രതിനിധികള്‍ ചര്‍ച്ചയും നടത്തി. തൊഴിലാളി സംഘടനകളുടെ ഐക്യവേദി മുന്‍കാലങ്ങളില്‍ നടത്തിയ ദേശീയ പണിമുടക്കിലെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന കാര്യം നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി, അസംഘടിതതൊഴിലാളികള്‍ക്ക് 3000 രൂപ മിനിമംപെന്‍ഷന്‍, തുല്യജോലിക്ക് തുല്യവേതനം, തൊഴിലുറപ്പുപദ്ധതിയുടെ കൂലി 200 രൂപയാക്കി വര്‍ധിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു. പ്രതിരോധം, ടെലികോം, റെയില്‍വെ, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നീ രംഗങ്ങളിലെ വിദേശനിക്ഷേപം വിലക്കണമെന്നും പൊതുബജറ്റിന് മുന്‍പ് തൊഴിലാളി സംഘടനകളുടെ യോഗം വീണ്ടും വിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

യു.പി.എ. സര്‍ക്കാറിന്റെ നവലിബറല്‍ നയങ്ങളാണ് തൊഴിലാളികളുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയ്ക്ക് കാരണമെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഈ നയങ്ങളുടെ കെടുതികള്‍ക്കെതിരെ വിമര്‍ശമുന്നയിച്ച പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം ജെയ്റ്റ്‌ലിയുമായുള്ള യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

ബി.ജെ.പി. അനുകൂലസംഘടനയായ ബി.എം.എസ്സിന്റെ നേതാക്കളായ ബി.എന്‍. റായ്, വീരേഷ് ഉപാധ്യായ എന്നിവരും പ്രതിനിധിസംഘത്തിലുണ്ടായിരുന്നു. സി.പി. സിങ്, ശാന്തകുമാര്‍ (ഐ.എന്‍.ടി.യു.സി), അമരീത് കൗര്‍, ഡി.എല്‍. സച്ച്‌ദേവ് (എ.ഐ.ടി.യു.സി), ശരത് റാവു, ഹര്‍ഭജന്‍ സിങ് (എച്ച്.എം.എസ്), ദേബ് റോയ് (സി.ഐ.ടി.യു), ശങ്കര്‍ഷാ, ദിലീപ് ഭട്ടാചാര്യ (എ.ഐ.യു.ടി.യു.സി), എസ്.പി. തിവാരി, ജി.ആര്‍. ശിവശങ്കര്‍ (ടി.യു.സി.സി), സന്തോഷ്‌കുമാര്‍ റോയ് (എ.ഐ.സി.സി.ടി.യു), അബനി റോയ് (യു.ടി.യു.സി), എം. ഷണ്‍മുഖം, വി. സുബ്ബരാമന്‍ (എല്‍.പി.എഫ്), വിരാട് ജയ്‌സ്വാള്‍ (എന്‍.എഫ്.ഐ.ടി.യു) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Contact Form

Name

Email *

Message *